ഇഡിയും ആദായനികുതി വകുപ്പും ഒരുതരം ഗുണ്ടായിസമാണ് സിപിഎമ്മിനെതിരെ നടത്തുന്നത്; എം വി ഗോവിന്ദൻ

തിരുവനന്തപുരം: തൃശൂർ ജില്ലാ കമ്മറ്റിയുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച ആദായനികുതി വകുപ്പിന്റെ നടപടിയിൽ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. നടപടിയെ നിയമപരമായി നേരിടുമെന്ന് അദ്ദേഹം പറഞ്ഞു. ഇഡിയും ആദായനികുതി വകുപ്പും ഒരുതരം ഗുണ്ടായിസമാണ് സിപിഎമ്മിനെതിരെ നടത്തുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

നിയമപരമായ കാര്യങ്ങളെല്ലാം വിട്ട് പാർട്ടിയെ ഭയപ്പെടുത്താനുള്ള ശ്രമമാണിത്. ഫാസിസത്തിനെതിരായി പോരാട്ടം നടത്തുന്നതിടെ ഉണ്ടാകുന്ന കടന്നാക്രമണം അഭിമുഖീകരിക്കുക തന്നെ ചെയ്യും. നിയമപരമല്ലാത്ത എല്ലാത്തിനേയും നിയമപരമായി കൈകാര്യം ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. തൃശൂരിലെ ബാങ്ക് അക്കൗണ്ടുകളെകുറിച്ച് പാർട്ടി നേതൃത്വത്തിന് അറിയാം. എല്ലാ കണക്കും കൃത്യമായി കേന്ദ്രസർക്കാരിന് കൊടുക്കുന്നുണ്ടെന്നും വ്യക്തമാക്കി. തങ്ങൾക്ക് അറിയാത്ത എന്തെങ്കിലും ഇടപാടുണ്ടോ. എല്ലാം സുതാര്യമല്ലേ. 14 ജില്ലകളിലേയും സംസ്ഥാന കമ്മറ്റിയുടെയും കണക്ക് കൊടുത്തതാണെന്നും അദ്ദേഹം അറിയിച്ചു.

പാനൂരിൽ ബോബ് നിർമാണത്തിനിടെ കൊല്ലപ്പെട്ട ഷരിലിന്റെ വീട്ടിൽ സിപിഎം നേതാക്കൾ എത്തിയതിനെ കുറിച്ച് തനിക്ക് അറിയില്ലെന്നും ആരെങ്കിലും പോയിട്ടുണ്ടെങ്കിൽ അവർ പരിശോധിക്കട്ടെ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.