ന്യൂഡൽഹി: രാജ്യത്ത് നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പ് തകർക്കാൻ ചൈന പദ്ധതിയിടുന്നതായി മുന്നറിയിപ്പ്. മൈക്രോസോഫ്റ്റ് ആണ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്. ഇന്ത്യയുടെ മാത്രമല്ല അമേരിക്ക, സൗത്ത് കൊറിയ എന്നിവിടങ്ങളിലെ തിരഞ്ഞെടുപ്പുകൾ തകർക്കാനും ചൈന ഗൂഢാലോചന നടത്തുന്നുവെന്നാണ് മുന്നറിയിപ്പ്.
തായ്‌വാനിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചൈന അടുത്തിടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിതമായ ഒരു ട്രയൽ റൺ നടത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് മൈക്രോസോഫ്റ്റ് ഇതുസംബന്ധിച്ച വെളിപ്പെടുത്തൽ നടത്തിയത്. ലോകത്താകമാനം 64 രാജ്യങ്ങളിൽ തിരഞ്ഞെടുപ്പ് നടക്കാൻ പോവുകയാണ്. ലോകജനസംഖ്യയുടെ 49 ശതമാനമാണ് ഈ രാജ്യങ്ങളിലുള്ളത്. 2024ൽ തന്നെ നടക്കാൻ പോകുന്ന ഈ രാജ്യങ്ങളിലെ തിരഞ്ഞെടുപ്പ് പ്രക്രിയകളെയെല്ലാം അട്ടിമറിക്കാനാണ് ചൈന ശ്രമിക്കുന്നതെന്നാണ് വിവരം.
ചൈനീസ് സൈബർ ഗ്രൂപ്പിന്റെ ഒരു ശൃംഖല തന്നെ ഇതിനായി ഒരുങ്ങിക്കഴിഞ്ഞു. എഐ ടൂളുകളാണ് ഇവർ പ്രധാന ആയുധമാക്കി മാറ്റുന്നത്. ഇന്ത്യ, അമേരിക്ക, സൗത്ത് കൊറിയ എന്നിവിടങ്ങളിലെ തിരഞ്ഞെടുപ്പുകൾ അട്ടിമറിക്കാനും, തങ്ങൾക്ക് അനുകൂലമായി ഉള്ളടക്കങ്ങൾ സൃഷ്ടിക്കാനും ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെ ചൈന കൂട്ടുപിടിക്കുകയാണെന്നാണ് മൈക്രോസ്‌ഫോറ്റ് പറയുന്നത്.
ഫേക്ക് ന്യൂസ് തന്നെയാണ് ചൈന പ്രധാനമായും ലക്ഷ്യം വയ്ക്കുന്നത്. എഐ ടൂളുകൾ ഉപയോഗിച്ച് രാജ്യത്ത് നടക്കുന്ന പ്രധാന സംഭവങ്ങളിൽ സ്ഥാനാർത്ഥികൾ പ്രതികരിച്ചാതായി വ്യാജ വീഡിയോ ദൃശ്യങ്ങൾ നിർമ്മിക്കുകയും, പൊതുജനങ്ങൾക്ക് മുന്നിൽ സോഷ്യൽ മീഡിയയിലൂടെ അവ പ്രചരിപ്പിക്കുകയുമാണ് ചൈന ലക്ഷ്യമിടുന്നത്. ഇതിലൂടെ സമ്മതിദായകരെ സ്വാധീനിക്കാമെന്നും ചൈന കണക്കുകൂട്ടുന്നു. നിലവിൽ ഇത്തരം ഭീഷണികൾ കുറവാണെങ്കിലും ഭാവിയിൽ വർദ്ധിച്ചേക്കാമെന്ന് മൈക്രോസോഫ്റ്റ് മുന്നറിയിപ്പ് നൽകുന്നു.
അതേസമയം, മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽഗേറ്റ്സ് ഇക്കഴിഞ്ഞ മാസം ഇന്ത്യയിൽ സന്ദർശനം നടത്തിയിരുന്നു. ഇന്ത്യ സന്ദർശന വേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അദ്ദേഹം കൂടിക്കാഴ്ച്ച നടത്തുകയും ചെയ്തിരുന്നു. സ്ത്രീ ശാക്തീകരണം, സാമൂഹിക വിഷയങ്ങൾ, കൃഷി-ആരോഗ്യ മേഖലയിലെ നൂതന ആശയങ്ങൾ എന്നിവ എഐയുമായി എത്തരത്തിൽ ബന്ധപ്പെട്ടിരിക്കുന്നുവെന്നത് സംബന്ധിച്ച് ഇരുവരും ചർച്ച നടത്തുകയും ചെയ്തിരുന്നു.

