സംഗീത സംവിധായകൻ ഇളയരാജയുടെ ജീവിതകഥ സിനിമയാകുന്നു. ആദ്യ പോസ്റ്റർ പുറത്തിറങ്ങി. നടൻ ധനുഷാണ് ചിത്രത്തിന്റെ ആദ്യ പോസ്റ്റർ സാമൂഹ്യ മാദ്ധ്യമത്തിലൂടെ പങ്കുവെച്ചിരിക്കുന്നത്. ‘ബഹുമാനപ്പെട്ട ഇളയരാജ സാർ’ എന്ന അടിക്കുറിപ്പോടെയാണ് ധനുഷ് പോസ്റ്റർ പങ്കുവെച്ചത്.
ഇളയരാജ എന്ന പേരിലാണ് ചിത്രം പുറത്തിറങ്ങുക. ധനുഷ് ആയിരിക്കും ചിത്രത്തിൽ ഇളയരാജയായി വേഷമിടുകയെന്നാണ് വിവരം. അരുൺ മാതേശ്വരനാണ് ചിത്രത്തിന്റെ സംവിധായകൻ. ധനുഷിന്റെ ഏറ്റവും പുതിയ ചിത്രം ‘ക്യാപ്റ്റൻ മില്ലർ’ന്റെ സംവിധായകനാണ് അരുൺ.
അഞ്ച് പതിറ്റാണ്ട് നീണ്ട കരിയറാണ് ഇളയരാജയുടേത്.. 1,000-ലധികം സിനിമകൾക്കായി 7,000-ലധികം ഗാനങ്ങൾ രചിക്കുകയും ലോകമെമ്പാടുമുള്ള 20,000-ലധികം കച്ചേരികളും ഇളയരാജ നടത്തിയിട്ടുണ്ട്. 2010-ൽ രാജ്യത്തെ മൂന്നാമത്തെ ഉയർന്ന സിവിലിയൻ ബഹുമതി പത്മഭൂഷണും 2018-ൽ രണ്ടാമത്തെ ഉയർന്ന സിവിലിയൻ ബഹുമതി പത്മവിഭൂഷണും ഇളയരാജയ്ക്ക് ലഭിച്ചിരുന്നു. രാജ്യത്തെ ഏറ്റവും മികച്ച സംഗീത സംവിധായകരിൽ ഒരാളാണ് അദ്ദേഹം.
കണക്റ്റ് മീഡിയ, പികെ പ്രൈം പ്രൊഡക്ഷൻ, മെർക്കുറി മൂവീസ് എന്നിവയുടെ പിന്തുണയോടെ തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിലായിരിക്കും ചിത്രം പുറത്തിറങ്ങുന്നത്. ശ്രീറാം ഭക്തിസരൺ, സി കെ പത്മകുമാർ, വരുൺ മാത്തൂർ, ഇളമ്പരിത്തി ഗജേന്ദ്രൻ, സൗരഭ് മിശ്ര എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്.

