റോഹിംഗ്യൻ മുസ്ലിങ്ങൾക്കു അഭയാർഥി പദവി നൽകാൻ ഉത്തരവിടരുത്; കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ

ന്യൂഡൽഹി: റോഹിംഗ്യൻ മുസ്ലിങ്ങൾക്കു അഭയാർഥി പദവി നൽകാൻ ഉത്തരവിടരുതെന്ന് സുപ്രീം കോടതിയോട് ആവശ്യപ്പെട്ട് കേന്ദ്രസർക്കാർ. അഭയാർഥി പദവി നൽകുന്നത് നയപരമായ വിഷയമാണെന്നും അതിൽ ഇടപെടരുതെന്നും സർക്കാർ ആവശ്യപ്പെട്ടു. അനധികൃതമായി എത്തിയ ഇവർക്ക് ഇന്ത്യയിൽ സ്ഥിരതാമസമാക്കാൻ യാതൊരു അവകാശവുമില്ലെന്നും കേന്ദ്രം വ്യക്തമാക്കി. അനധികൃതമായി എത്തിയതിനെ തുടർന്ന് കസ്റ്റഡിയിലെടുക്കപ്പെട്ട റോഹിംഗ്യൻ മുസ്ലിംകളെ വിട്ടയയ്ക്കാൻ ഉത്തരവിടണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ നിലപാട് വ്യക്തമാക്കവെയാണ് കേന്ദ്രം ഇക്കാര്യം അറിയിച്ചത്.

അനധികൃതമായി എത്തുന്നവർക്കെതിരെ നിയമപരമായ നടപടികൾ തുടരുമെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി. ശ്രീലങ്ക, ടിബറ്റ് എന്നീ രാജ്യങ്ങളിൽ നിന്ന് എത്തുന്നവർക്ക് അഭയാർഥി പദവി നൽകുന്നതുപോലെ റോഹിംഗ്യൻ മുസ്ലിങ്ങൾക്കും പദവി നൽകണമെന്നായിരുന്നു ഹർജിയിൽ ആവശ്യപ്പെട്ടിരുന്നത്. വിദേശത്തു നിന്ന് എത്തുന്നവർക്ക് ഭരണഘടനയുടെ ഇരുപത്തിയൊന്നാം അനുച്ഛേദ പ്രകാരം അന്തസോടെ ജീവിക്കാനും സ്വാതന്ത്ര്യത്തിനും ഉള്ള അവകാശമുണ്ട്. എന്നാൽ, ഇന്ത്യയിൽ സ്ഥിരതാമസത്തിനുള്ള അവകാശം ഇല്ല. ആ അവകാശം ഇന്ത്യൻ പൗരന്മാർക്ക് മാത്രമേ ഉള്ളൂവെന്നും കേന്ദ്ര സർക്കാർ ചൂണ്ടിക്കാട്ടി.

ചില റോഹിംഗ്യൻ മുസ്ലിങ്ങൾ അഭയാർഥികൾക്കായുള്ള ഐക്യരാഷ്ട്ര സഭയുടെ ഹൈകമ്മിഷണറിൽ നിന്ന് അഭയാർഥി കാർഡ് കരസ്ഥമാക്കിയിട്ടുണ്ട്. ഈ കാർഡ് ചൂണ്ടിക്കാട്ടിയാണ് അഭയാർഥി പദവിക്കായി ശ്രമിക്കുന്നത്. 1951ലെ യുഎൻ അഭയാർഥി കൺവൻഷനിലും തുടർന്നുള്ള പ്രോട്ടോക്കോളിലും ഇന്ത്യ ഒപ്പുവച്ചിട്ടില്ല. അതിനാൽ ആഭ്യന്തര നിയമത്തിന്റെ അടിസ്ഥാനത്തിൽ മാത്രമേ ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ കഴിയുകയുള്ളൂവെന്ന് കേന്ദ്ര സർക്കാർ വിശദമാക്കി.

അനധികൃതമായി എത്തിയ റോഹിംഗ്യൻ മുസ്ലിങ്ങൾ, പൗരത്വം ലഭിക്കുന്നതിന് വ്യാജ തിരിച്ചറിയൽ കാർഡുകളും രേഖകളും കരസ്ഥമാക്കാൻ ശ്രമിക്കുകയാണെന്നും കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ ഫയൽ ചെയ്ത സത്യവാങ്മൂലത്തിൽ പറഞ്ഞിട്ടുണ്ട്.