ന്യൂഡൽഹി: സാമ്പത്തിക വിഷയത്തിൽ കേരള, കേന്ദ്ര സർക്കാരുകൾക്ക് ചർച്ച നടത്തി പരിഹാരം കണ്ടെത്തിക്കൂടേയെന്ന ചോദ്യം ഉന്നയിച്ച് സുപ്രീം കോടതി. കേന്ദ്ര സർക്കാർ കടമെടുപ്പു പരിധി വെട്ടിക്കുറച്ചതിനെതിരെ കേരളസർക്കാർ നൽകിയ ഹർജി പരിഗണിക്കവെയായിരുന്നു കോടതിയുടെ പരാമർശം. ചർച്ചയ്ക്കു തയാറാണെന്നായിരുന്നു കേരളവും കേന്ദ്രവും നൽകിയ മറുപടി. കേരള ധനമന്ത്രിയും ധനകാര്യ സെക്രട്ടറിയും കേന്ദ്രവുമായി ചർച്ച നടത്തട്ടെയെന്നായിരുന്നു സുപ്രീം കോടതി നിർദേശം നൽകിയത്.
വിഷയത്തിൽ ചർച്ച നടത്തുകയാണെങ്കിൽ ഇന്നോ നാളെയോ ധനമന്ത്രി ഡൽഹിയിൽ എത്തുമെന്നാണ് കേരളം അറിയിച്ചത്. സംസ്ഥാനത്തിന്റെ കടമെടുപ്പു പരിധി വെട്ടിക്കുറച്ചത് അടക്കമുള്ള കേന്ദ്ര തീരുമാനങ്ങൾക്കെതിരെയാണ് കേരള സർക്കാർ ഹർജിയുമായി സുപ്രീം കോടതിയിൽ എത്തിയത്. കേരളത്തിന് ഇനിയും കടമെടുക്കാൻ അനുമതി നൽകുന്നത് സംസ്ഥാനത്തെ സാമ്പത്തിക അടിയന്തരാവസ്ഥയിലേക്കു നയിക്കുമെന്നായിരുന്നു നേരത്തെ കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ അറിയിച്ചിരുന്നത്.
ഇനിയും കടമെടുക്കാൻ കേരളത്തിന് അനുമതി നൽകുന്നത് സാമ്പത്തിക ചട്ടക്കൂടിനെ ദോഷകരമായി ബാധിക്കും. സംസ്ഥാനങ്ങളുടെ മോശം സാമ്പത്തിക മാനേജ്മെന്റിനെ പ്രോത്സാഹിപ്പിക്കുന്നതിനു തുല്യമാകും. കടമെടുപ്പിന് അനുമതി നൽകുന്നത് ദീർഘകാല അടിസ്ഥാനത്തിൽ നല്ലതല്ല. വായ്പാച്ചെലവ് കൂട്ടുകയും സാമ്പത്തികപ്രതിസന്ധിയിലേക്കു നയിക്കുകയും ചെയ്യും. ഭരണഘടനാ വ്യവസ്ഥകൾ ഉപയോഗിച്ചു കേരളത്തിന്റെ കടമെടുപ്പു തോത് കേന്ദ്രം നിയന്ത്രിച്ചില്ലായിരുന്നെങ്കിൽ കേരളം ഇതിലും വലിയ പ്രതിസന്ധിയിലാകുമായിരുന്നുവെന്നും കേന്ദ്രം സുപ്രീം കോടതിയിൽ ഫയൽ ചെയ്ത സത്യവാങ്മൂലത്തിൽ വിശദീകരിച്ചിരുന്നു.

