സർക്കാരിന് പാർട്ടി നിലപാടുകൾ മുഴുവൻ നടപ്പിലാക്കാനാകില്ല; എം വി ഗോവിന്ദൻ

തിരുവനന്തപുരം: സർക്കാരിന് പാർട്ടി നിലപാടുകൾ മുഴുവൻ നടപ്പിലാക്കാനാകില്ലെന്ന് സിപിഎം സംസ്ഥാന ജനറൽ സെക്രട്ടറി എം വി ഗോവിന്ദൻ. പാർട്ടിയും സർക്കാരും ഒന്നല്ലെന്ന് അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

ധനമന്ത്രി ബജറ്റിൽ പറഞ്ഞത് വിദേശ സർവകലാശാല വിഷയം പരിശോധിക്കുമെന്ന് മാത്രമാണ്. വിദ്യാഭ്യാസരംഗത്തെ സ്വകാര്യ മൂലധന നിക്ഷേപം നേരത്തെ ആരംഭിച്ചതാണ്. ഇക്കാര്യം കേരളം ചർച്ച ചെയ്യണം. വിദേശ സർവകലാശാല ഉൾപ്പെടെയുള്ളവയെ സിപിഎം അംഗീകരിക്കില്ല. സിപിഎം നിലപാട് അതേപടി നടപ്പാക്കാൻ ഇടതുമുന്നണിക്ക് കഴിയില്ല. എല്ലാവരുമായി ചർച്ച വേണമെന്നാണ് സർക്കാർ ആഗ്രഹിക്കുന്നത്. പൊതുവിദ്യാഭാസത്തോടുള്ള പ്രതിബദ്ധതയും സുതാര്യതയും തുല്യതയും നിലനിർത്തിക്കൊണ്ടാവും ചർച്ച നടത്തുകയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

എക്സാലോജിക് വീണ്ടുമുയർത്തുന്നത് രാഷ്ട്രീയ പ്രേരിതമാണ്. തെരഞ്ഞെടുപ്പ് അടുത്തുവന്നതോടെ മുഖ്യമന്ത്രിയുടെ പേര് വലിച്ചിഴയ്ക്കാനായാണ് നീക്കം. കേസിനെ നിയമപരമായും രാഷ്ട്രീയപരമായും നേരിടും. മുഖ്യമന്ത്രിയിലേക്ക് കേസ് എത്തിക്കാനാണ് ശ്രമം. പിന്നിൽ കൃത്യമായ അജണ്ടയാണ്. കേസുമായ ബന്ധപ്പെട്ട് ഹൈക്കോടതിയിൽ പരാതി നൽകിയത് ഷോൺ ജോർജ് ആണ്. എസ്എഫ്‌ഐഒ കേസ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഷോൺ കത്ത് കൊടുത്തത്. പി സി ജോർജും മകൻ ഷോൺ ജോർജും ബിജെപിയിൽ ചേർന്നതിന് പിന്നാലെ കേന്ദ്രം എസ്എഫ്‌ഐഒ അന്വേഷണം പ്രഖ്യാപിച്ചു. ബിജെപിയുടെ രാഷ്ട്രീയ ഇടപെടൽ ഇതിൽ വ്യക്തമാകുമെന്നും എം വി ഗോവിന്ദൻ ചൂണ്ടിക്കാട്ടി.

തെരഞ്ഞെടുപ്പ് വരുന്നതോടെ ഇത്തരം കള്ളക്കഥകൾ ഉയർന്നുവരും. തെരഞ്ഞെടുപ്പ് അജണ്ടായിട്ടാണ് കേന്ദ്രവും കേരളത്തിലെ യുഡിഎഫും ഇതിനെ കൈകാര്യം ചെയ്യുന്നത്. കേരളത്തിനെതിരായ സാമ്പത്തിക ഉപരോധത്തിനെതിരെ കേരളം ഡൽഹിയിൽ നടത്തിയ സമരം ദേശീയ ശ്രദ്ധയാകർഷിച്ചു. കേന്ദ്രസർക്കർ ബിജെപി ഇതര സർക്കാരുകളോട് കാണിക്കുന്ന സാമ്പത്തിക ഉപരോധം രാജ്യം മുഴുവൻ ചർച്ചയാക്കാൻ സമര പരിപാടിയിലൂടെ സാധിച്ചു. കേരളത്തോടുള്ള സാമ്പത്തിക ഉപരോധം രാഷ്ട്രീയ താൽപര്യമാണെന്ന് ഇടതുപക്ഷം ആദ്യം മുതൽ വ്യക്തമാക്കിയതാണ്. എന്നാൽ ബിജെപി സർക്കാരിനെ കേരളത്തിലെ യുഡിഎഫുകാർ ന്യായീകരിക്കുകയാണ് ചെയ്തതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

അതേസമയം കേന്ദ്രസർക്കാരിനെതിരെ കർണാടകയിലെ കോൺഗ്രസ് സർക്കാർ നടത്തിയ സമരം കേരളത്തിലെ കോൺഗ്രസിന്റെ പാപ്പരത്വം തുറന്നു കാട്ടി. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം ലഭിക്കില്ലെന്ന് മനസിലായ ബിജെപി പലകക്ഷികളെയും തങ്ങളിലേക്ക് അടുപ്പിക്കുകയാണ്. ബിഹാറിൽ നിതീഷ് കുമാർ ബിജെപിയിലെത്തിയതും മധ്യപ്രദേശിൽ കമൽ നാഥുമായുള്ള ചർച്ചയുമെല്ലാം ഇതിന്റെ ഭാഗമാണ്. പ്രേമചന്ദ്രൻ എംപിയെ മോദിയോടൊപ്പം ഭക്ഷണ വിരുന്നിന് ക്ഷണിച്ചതും ഈ നിലയിൽ വേണം കാണൻ. ഭക്ഷണത്തിന് വിളിച്ചാൽ പോകാതിരിക്കാനുള്ള സംസ്‌കാരം ഇല്ലെന്നാണ് പ്രേമചന്ദ്രൻ പറഞ്ഞത്. എന്നാൽ മുഖ്യമന്ത്രി ക്രിസ്തുമസ് വിരുന്നിന് ക്ഷണിച്ചപ്പോൾ പോവാതിരുന്നത് ഏത് സംസ്‌കാരത്തിന്റെ ഭാഗമാണെന്ന് പ്രേമചന്ദ്രനും യുഡിഎഫും വ്യക്തമാക്കണം. ഈ വിഷയത്തിൽ കോൺഗ്രസ് അഭിപ്രായം പറയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.