കൊച്ചി: കെ-ഫോൺ പദ്ധതിയിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പദ്ധതിയുടെ കരാർ നൽകിയതിലും ഉപകരാർ നൽകിയതിലും അഴിമതി നടന്നെന്നാണ് വി ഡി സതീശൻ ആരോപിക്കുന്നത്. സംസ്ഥാനത്തിന്റെ വികസനത്തിന് നാഴികക്കല്ലാകേണ്ട പദ്ധതി കൈമാറിയത് യോഗ്യത ഇല്ലാത്തവർക്കാണെന്ന ആരോപണവും അദ്ദേഹം ഹർജിയിൽ മുന്നോട്ടുവെയ്ക്കുന്നു.
പദ്ധതി നടപ്പാക്കുന്നതിൽ വലിയ കാലതാമസം ഉണ്ടായെന്നും വി ഡി സതീശൻ അറിയിച്ചു. കെ ഫോൺ പദ്ധതി ഉദ്ഘാടനം ചെയ്തത് കഴിഞ്ഞ വർഷം ജൂൺ 5നാണ്. 20 ലക്ഷം പേർക്കാണ് പദ്ധതിയിലൂടെ സൗജന്യ ഇന്റർനെറ്റ് കണക്ഷൻ ലക്ഷ്യമിട്ടത്.
പദ്ധതിയുടെ ആദ്യഘട്ടത്തിൽ 14,000 പേരെ തിരഞ്ഞെടുത്തു. ഉദ്ഘാടന സമയത്ത് 2,105 വീടുകളിലാണ് കണക്ഷൻ എത്തിയത്. 3,715 വീടുകളിൽ മാത്രമാണ് സംസ്ഥാനത്ത് കെ ഫോൺ പദ്ധതി ആരംഭിച്ച് ഏഴ് മാസത്തിനിപ്പുറം സൗജന്യ കണക്ഷൻ ഉപയോഗിക്കുന്നത്.