മുട്ടിൽ മരംമുറി കേസിൽ കുറ്റപത്രം സമർപ്പിച്ചു. 84,600 പേജ് അടങ്ങുന്നതാണ് കുറ്റപത്രം.കേസിൽ ഉൾപ്പെട്ടിട്ടുള്ളത് അഗസ്റ്റിൻ സഹോദരന്മാർ അടക്കം 12 പ്രതികളാണ്. വഞ്ചന, വ്യാജരേഖ ചമയ്ക്കൽ, പൊതുമുതൽ നശിപ്പിക്കൽ, ഗൂഢാലോചന അടക്കമുള്ള കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. സുൽത്താൻബത്തേരി ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ കുറ്റപത്രം നൽകിയത് മുട്ടിൽ മരം മുറിയിൽ അന്വേഷണ ഉദ്യോഗസ്ഥനായ ഡി.വൈ.എസ്പി വി.വി ബെന്നിയാണ്. റോജി അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ, ജോസൂട്ടി അഗസ്റ്റിൻ എന്നിവർക്കൊപ്പം മുട്ടിൽ സൗത്ത് വില്ലേജ് ഓഫീസർ ആയിരുന്ന കെ.കെ അജി, സ്പെഷ്യൽ വില്ലേജ് ഓഫീസർ സിന്ധു എന്നിവർ പ്രതികളാണ്.
420 സാക്ഷികളെയും കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രതി പട്ടികയിൽ അഗസ്റ്റിൻ സഹോദരന്മാരുടെ ഡ്രൈവർ വിനീഷ്, മരംമുറിക്ക് ഇടനിലക്കാരായിരുന്നവരും മരം വാങ്ങിയവരുമായ വിനീഷ്, ചാക്കോ, സുരേഷ്, അബൂബക്കർ, നാസർ, രവി, മനോജ് എന്നിവരും ഉൾപ്പെട്ടിട്ടുണ്ട്.മുട്ടിൽ മരം മുറി കേസിന് മരങ്ങളുടെ ഡിഎൻഎ പരിശോധന ക്രിമിനൽ കേസിൽ ആദ്യമായാണ് എന്ന പ്രത്യേകതയും ഉണ്ട്. മുറിച്ചു കടത്തിയവയിൽ 500 വർഷത്തിലധികം പഴക്കമുള്ള ഈട്ടി മരങ്ങളും ഉൾപ്പെടുന്നുണ്ട്.

