ഇന്ത്യൻ നാവിക ഉദ്യോഗസ്ഥരുടെ വധശിക്ഷ; ഇന്ത്യൻ സർക്കാർ സമർപ്പിച്ച അപ്പീൽ സ്വീകരിച്ച് ഖത്തർ

ദോഹ: എട്ട് ഇന്ത്യൻ നാവിക ഉദ്യോഗസ്ഥരുടെ വധശിക്ഷക്കെതിരെ ഇന്ത്യൻ സർക്കാർ സമർപ്പിച്ച അപ്പീൽ സ്വീകരിച്ച് ഖത്തർ കോടതി. നവംബർ ഒൻപതിനാണ് കേന്ദ്രസർക്കാർ അപ്പീൽ ഫയൽ ചെയ്തത്. അപ്പീൽ പഠിക്കുകയാണെന്നും ഉടൻ പരിഗണിക്കുമെന്നുമാണ് കോടതിയിൽ നിന്നും ലഭിച്ചിരിക്കുന്ന വിവരം.

ചാരവൃത്തിക്കുറ്റത്തിന് മലയാളി ഉൾപ്പെടെ 8 ഇന്ത്യക്കാരെ കഴിഞ്ഞ വർഷം ഓഗസ്റ്റ് 30നാണ് ഖത്തറിന്റെ രഹസ്യാന്വേഷണ വിഭാഗം പിടികൂടിയത്. രാത്രിയിൽ വീടുകളിൽ നിന്നാണ് ഇവരെ പിടികൂടിയത്. 8 പേരും ഇന്ത്യൻ നാവികസേനയിൽ നിന്നു വിരമിച്ചശേഷം ദോഹയിലെ അൽ ദഹ്‌റ ഗ്ലോബൽ ടെക്‌നോളജീസ് ആൻഡ് കൺസൽറ്റൻസി സർവീസസ് എന്ന സൈനിക പരിശീലന കമ്പനിയിൽ പ്രവർത്തിച്ചിരുന്നവരാണ്.

തിരുവനന്തപുരം സ്വദേശിയെന്ന് കരുതുന്ന രാഗേഷ് ഗോപകുമാർ, പൂർണേന്ദു തിവാരി, നവ്‌തേജ് സിങ് ഗിൽ, ബിരേന്ദ്ര കുമാർ വർമ, സുഗുനകർ പകാല, സഞ്ജീവ് ഗുപ്ത, അമിത് നാഗ്പാൽ, സൗരഭ് വസിഷ്ഠ് എന്നിവർക്കാണ് ‘കോർട്ട് ഓഫ് ഫസ്റ്റ് ഇൻസ്റ്റൻസ്’ വധശിക്ഷ വിധിച്ചത്. ഖത്തറിന്റെ നാവികസേനയ്ക്കു പരിശീലനം നൽകുന്ന സ്വകാര്യ കമ്പനിയിലാണ് ഇവർ പ്രവർത്തിച്ചിരുന്നത്.