തിരുവനന്തപുരം: ഇടത് സർക്കാരിന്റെ നവ കേരള സദസിന് തുടക്കമായി. 2016 ന് മുമ്പ് അധികാരത്തിൽ വന്ന സർക്കാരാണ് ഇവിടെ തുടർന്നിരുന്നതെങ്കിൽ സംസ്ഥാനത്ത് ഈ മാറ്റങ്ങൾ ഉണ്ടാകുമായിരുന്നോയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. തുടർഭരണം ജനം കേരളത്തിന് സമ്മാനിച്ചത് അതിനാലാണെന്നും അദ്ദേഹം വ്യക്തമാക്കി.
യുഡിഎഫിന് രാഷ്ട്രീയമായ ഭിന്നത ആ സർക്കാരിനോടുണ്ടാകാം. ബിജെപിക്കും അസഹിഷ്ണുതയുണ്ടാകാം. എന്നാൽ നാടിനുവേണ്ടി സർക്കാർ ഒരു കാര്യം ചെയ്യുമ്പോൾ ഇപ്പോഴിത് വേണ്ട എന്ന നിലപാട് എടുക്കുന്നത് ശരിയല്ല. ദേശീയ പാതാ വികസനം നടപ്പില്ലെന്ന് വിശ്വസിച്ചിരുന്നവരുടെ വിശ്വാസം മാറി. സമയബന്ധിതമായി ദേശീയ പാത വികസനം പൂർത്തിയാകും എന്ന വിശ്വാസമുള്ളവരാണിപ്പോഴുള്ളത്. നവകേരള സദസ് തീർത്തും ഒരു സർക്കാർ പരിപാടിയാണെന്ന് അദ്ദേഹം പറഞ്ഞു.
ചീഫ് സെക്രട്ടറിയാണ് സ്വാഗതം പറഞ്ഞത്. യുഡിഎഫ് നേതൃത്വത്തിന് ഈ പരിപാടിയിൽ സഹകരിക്കാൻ പാടില്ലെന്ന് നിർബന്ധമാണ്. ജനാധിപത്യ പ്രക്രിയയുടെ ഭാഗമായി കാണാൻ പറ്റുന്നതല്ല അത്. സംസ്ഥാന സർക്കാർ നടത്തുന്ന പരിപാടിയാണ് എന്ന തിരിച്ചറിവ് എല്ലാ രാഷ്ട്രീയ പാർടിയിലുള്ള ജനങ്ങൾക്കും ഉണ്ട് എന്നതാണ് ഈ മഹാജനപങ്കാളിത്തം വ്യക്തമാക്കുന്നത്. ഇതിനെയെല്ലാം ഇകഴ്ത്താം. വിവാദമാക്കാം എന്നതിലാണ് ശ്രമം നടന്നത്. അതിന് നേതൃത്വം കൊടുത്തവർ ഈ പരിപാടി സ്ഥലത്തില്ല. എന്നാൽ പ്രചാരണം കൊടുത്തതിന് പങ്കാളിത്തം വഹിച്ചവർ ഈ പരിപാടിയിലുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

