തിരുവനന്തപുരം: സപ്ലൈകോ നെല്ലു സംഭരണത്തിൽ നിന്ന് പൂർണമായി പിന്മാറിയിട്ടില്ലെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ. സൗകര്യമുള്ള സ്ഥലങ്ങളിൽ സഹകരണ സംഘങ്ങളെ കൂട്ടി പ്രശ്നങ്ങൾക്ക് അടിയന്തര പരിഹാരം കാണുമെന്ന് അദ്ദേഹം പറഞ്ഞു. കർഷകർക്കു പരമാവധി വേഗത്തിൽ പണം നൽകുന്നതിനുള്ള സൗകര്യമൊരുക്കുമെന്നും അദ്ദേഹം അറിയിച്ചു.
സബ്സിഡി ഇനങ്ങളുടെ വില വർധിപ്പിക്കേണ്ട സാഹചര്യമാണ് നിലനിൽക്കുന്നത്. ഇക്കാര്യത്തിൽ നയപരമായ തീരുമാനം കൈക്കൊള്ളേണ്ടിയിരിക്കുന്നു. വിശദാംശങ്ങൾ സപ്ലൈകോ കത്തു മുഖേന സർക്കാരിനെ അറിയിച്ചിട്ടുണ്ട്. താത്ക്കാലിക ജീവനക്കാർക്ക് ടാർജറ്റ് നൽകുന്നതിൽ തെറ്റില്ല. സ്ഥാപനം നല്ല രീതിയിൽ മുന്നോട്ടു പോകുന്നതിന് ക്രമീകരണങ്ങളുണ്ടാകും. പന്ന്യൻ രവീന്ദ്രന്റെ വിമർശനത്തോട് പ്രതികരിക്കുന്നില്ല. ആവശ്യമുള്ളവർക്ക് അദ്ദേഹത്തോട് ചോദിക്കാമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
ടാർഗറ്റ് പൂർത്തിയാക്കിയാലേ സപ്ലൈകോ താത്കാലിക ജീവനക്കാർക്ക് ശമ്പളമുള്ളൂ എന്ന് പറയുന്നത് മര്യാദകേടാണെന്നായിരുന്നു പന്ന്യൻ രവീന്ദ്രൻ വ്യക്തമാക്കിയത്. ഇത് ഇടതു സർക്കാരിന് ചേർന്ന നിലപാടല്ലെന്നും പണിയെടുക്കുന്നവർക്ക് കൂലി കൊടുക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.

