മാപ്പ് പറയേണ്ടത് ധനമന്ത്രി; ധനവകുപ്പിന്റേത് കാപ്‌സ്യൂൾ മാത്രമാണെന്ന് മാത്യു കുഴൽനാടൻ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയൻ ഉൾപ്പെട്ട മാസപ്പടി വിവാദത്തിൽ മാപ്പ് പറയണമെന്ന സിപിഎം ആവശ്യത്തിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടൻ. മാപ്പ് പറയേണ്ടത് ധനമന്ത്രിയാണെന്ന് മാത്യു കുഴൽനാടൻ വ്യക്തമാക്കി. വീണാ വിജയന്റെ കമ്പനി ജിഎസ്ടി രജിസ്‌ട്രേഷൻ എടുക്കും മുമ്പ് എങ്ങനെ നികുതിയടച്ചുവെന്ന് ധനമന്ത്രി വ്യക്തമാക്കണമെന്നും അറിയിച്ചു. വാർത്താ സമ്മേളനത്തിലായിരുന്നു അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന് ഒരു സേവനവും നൽകാതെ രാഷ്ട്രീയ ലാഭത്തിന് വേണ്ടി സിഎംആർഎൽ പണം നൽകിയെന്നതാണ് പ്രധാന വിഷയം. സേവനം നൽകാതെ കോടികൾ നൽകിയെന്നതാണ് പ്രധാനം. കൈപ്പറ്റിയ തുകയ്ക്ക് ജി എസ് ടി അടച്ചിട്ടുണ്ടോ എന്നതായിരുന്നു തന്റെ ചോദ്യം. ധനവകുപ്പിന്റെ മറുപടിയുടെ അടിസ്ഥാനത്തിൽ മാത്രമാണ് താൻ മാപ്പ് പറയണമെന്ന് എ കെ ബാലൻ ആവശ്യപ്പെടുന്നത്. എ കെ ബാലൻ പറയുന്ന ധനവകുപ്പിന്റെ കത്ത് തനിക്ക് കിട്ടിയിട്ടില്ല. തന്റെ ഓഫീസിൽ ഇതുവരെയും കത്ത് ലഭിച്ചിട്ടില്ലെന്നും മാധ്യമങ്ങളിൽ നിന്നാണ് ധനവകുപ്പിന്റെ കത്ത് ലഭിച്ചതെന്നും അദ്ദേഹം വിശദമാക്കി. ചോദിച്ച ചോദ്യത്തിനല്ല മറുപടി നൽകിയത്. ധനവകുപ്പിന്റേത് കാപ്‌സ്യൂൾ മാത്രമാണെന്നും അദ്ദേഹം പരിഹസിച്ചു.

സിഎംആർഎൽ എന്ന കമ്പനി എക്‌സാലോജിക്കുമായി ഒരു കരാറിൽ ഏർപ്പെട്ടുവെന്ന് കത്തിലുണ്ട്. 3 ലക്ഷം മാസം ലഭിക്കുന്ന രീതിയിൽ 2.3.2017 ൽ സിഎംആർഎൽ കമ്പനി വീണയുടെ കമ്പനിയുമായി (എക്‌സാലോജിക്) കരാർ ഒപ്പിട്ടു. 1.1.2017 മുതൽ വീണ വിജയനുമായി 5 ലക്ഷം മാസം നൽകുന്ന മറ്റൊരു കരാറുമുണ്ടായിട്ടുണ്ട്. എക്‌സാലോജിക്കിന് 1.7.2017 ലാണ് ജിഎസ്ടി രജിസ്‌ട്രേഷൻ ലഭിക്കുന്നത്. ഇതിനു മുൻപ് വീണാ വിജയനും കമ്പനിയും സിഎംആർഎല്ലിൽ നിന്നും വാങ്ങിയ പണം ജിഎസ്ടി രജിസ്‌ട്രേഷൻ ഇല്ലാതെയാണ്. വീണക്ക് ജിഎസ്ടി അടയ്ക്കാൻ കഴിയുക 17.1.2018 മുതൽ മാത്രമാണ്. അപ്പോൾ ഈ കരാർ പ്രകാരമുള്ള തുകയുടെ ജിഎസ്ടി എങ്ങനെ അടയ്ക്കും. ധനവകുപ്പിന്റെ കത്തും കത്തിലെ മറുപടിയും എങ്ങനെ ശരിയാകുമെന്നും മാത്യു കുഴൽനാടൻ കൂട്ടിച്ചേർത്തു.