മാർക്ക് ആന്റണിയുടെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാൻ കൈക്കൂലി കൊടുക്കേണ്ടി വന്നുവെന്ന് നടൻ വിശാൽ

വിശാൽ നായകനായ ടൈം ട്രാവൽ ചിത്രം മാർക്ക് ആന്റണിയുടെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാൻ കൈക്കൂലി കൊടുക്കേണ്ടി വന്നുവെന്ന് നടൻ വിശാൽ. സോഷ്യൽ മീഡിയയിൽ വീഡിയോയിലൂടെയായിരുന്നു താരം ഇക്കാര്യം അറിയിച്ചത്. മാര്‍ക്ക് ആന്റണിയുടെ ഹിന്ദി പതിപ്പിന് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കാൻ മുംബൈയിലെ സെന്‍സര്‍ ബോര്‍ഡ് ഓഫീസില്‍ ചെന്നപ്പോഴുണ്ടായ ദുരനുഭവമാണ് നടൻ പങ്കുവെച്ചത്. ആറര ലക്ഷം രൂപ കൈക്കൂലി കൊടുക്കേണ്ടി വന്നു എന്നാണ് നടൻ പറയുന്നത്. എക്സിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് വിശാലിന്റെ അഴിമതി ആരോപണം.


ചിത്രം റിലീസ് ചെയ്യാൻ മൂന്നു ലക്ഷവും യു/എ സർട്ടിഫിക്കറ്റ് ലഭിക്കാൻ മൂന്നര ലക്ഷം രൂപയും താൻ നൽകിയെന്ന് നടൻ പറഞ്ഞു. പണം ട്രാൻസ്ഫർ ചെയ്ത അക്കൗണ്ട് വിവരങ്ങളും വിശാൽ പുറത്തുവിട്ടിട്ടുണ്ട്.മഹാരാഷ്ട്ര മുഖ്യമന്ത്രിയേയും പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ടാ​ഗ് ചെയ്തുകൊണ്ടാണ് വിശാൽ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. താൻ അധ്വാനിച്ചുണ്ടാക്കിയ പണം അഴിമതിയിലൂടെ നഷ്ടമാകുന്നതിലെ നീരസവും വിശാൽ പങ്കുവെച്ചു.
വെള്ളിത്തിരയിൽ അഴിമതി കാണിക്കുന്നത് കുഴപ്പമില്ല. എന്നാൽ യഥാർഥ ജീവിതത്തിൽ ശരിയല്ല. അത് അം​ഗീകരിക്കാനാകില്ലഎന്നും വിശാൽ അഭിപ്രായപ്പെടുന്നു. അതിലും മോശമായത് സിബിഎഫ്സി മുംബൈ ഓഫിസിൽ സംഭവികച്ചതായും മാർക്ക് ആന്റണിയുടെ ഹിന്ദി പതിപ്പിന് 6.5 ലക്ഷം രൂപ നൽകുന്നതിനായി 2 ഇടപാടുകൾ നടത്തിയ വിവരങ്ങളും താൻ പങ്കുവെച്ചു. സ്ക്രീനിങിന് മൂന്ന് ലക്ഷവും സർട്ടിഫിക്കറ്റിനായി 3.5 ലക്ഷവും വിശാൽ നൽകി.മൂന്ന് ലക്ഷം രൂപ രാജന്‍ എന്നയാളുടെ അക്കൗണ്ടിലേക്കും മൂന്നര ലക്ഷം രൂപ ജീജ രാംദാസ് എന്ന വ്യക്തിയുടെ അക്കൗണ്ടിലേക്കുമാണ് അയച്ചതെന്നും ഇവരുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും വിശാല്‍ പുറത്തുവിട്ടിട്ടുണ്ട്. തന്റെ സിനിമാ ജീവിതത്തില്‍ ഇങ്ങനൊന്ന് ആദ്യമാണെന്നും വിശാല്‍ വെളിപ്പെടുത്തി. വിഷയത്തില്‍ പ്രധാനമന്ത്രിയും മഹാരാഷ്ട്ര മുഖ്യമന്ത്രിയും ഇടപെടണമെന്നും ഇത് മറ്റെല്ലാ നിര്‍മ്മാതാക്കള്‍ക്ക് കൂടിയാണെന്നും വിശാല്‍ വിഡിയോയിൽ വ്യക്തമാക്കുന്നുണ്ട്.തന്റെ കരിയറിലെ ആദ്യ സംഭവമായതിനാൽ ഇടനിലക്കാരിക്ക് പണം കൊടുക്കുകയല്ലാതെ വേറെ വഴിയില്ലായിരുന്നു.
അത് അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തുവനായിരുന്നു വിശാൽ തന്റെ വീഡിയോ സന്ദേശം പരസ്യപ്പെടുത്തിയത്. ഇത് ചെയ്യുന്നത് തനിക്ക് വേണ്ടിയല്ലെന്നും , ഭാവിയിലെ നിർമാതാക്കൾക്ക് വേണ്ടിയാണെന്നും എന്നത്തേയും പോലെ സത്യം ജയിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നുമാണ് ‘, വിശാൽ കുറിച്ചത് .


താൻ നൽകിയ പണത്തിൽ ആർക്കൊക്കെ പങ്കുണ്ടെന്ന് അറിയില്ലെന്നും സത്യം പുറത്തുവരാൻ നൽകിയ വിലയാണ് ആറുലക്ഷമെന്നും വിശാൽ പറഞ്ഞു. സിനിമയിൽ മാത്രമല്ല താൻ അഴിമതിക്കെതിരെ പോരാടുന്നതെന്നും നടൻ വ്യക്തമാക്കി. ബോളിവുഡിന്റെ കാര്യം തനിക്കറിയില്ലെന്നും തെന്നിന്ത്യൻ സിനിമയിൽ ഇങ്ങനെയൊന്നില്ലെന്നും വിശാൽ കൂട്ടിച്ചേർത്തു.
ആധിക് രവിചന്ദ്രൻ സംവിധാനം ചെയ്ത മാർക്ക് ആന്റണിയിൽ വിശാലും എസ്. ജെ സൂര്യയുമാണ് പ്രധാന വേഷത്തിലെത്തിയത്. ചിത്രം മികച്ച പ്രേക്ഷക പ്രതികരണം സ്വന്തമാക്കിയിരുന്നു. സുനിൽ, ഋതു വർമ, അഭിനയ, കെ ശെൽവരാഘവൻ, യൈ ജി മഹേന്ദ്രൻ, നിഴൽഗൾ രവി, റെഡിൻ കിംഗ്സ്ലി തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. . അഭിനന്ദൻ രാമാനുജനാണ് ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്. ജി വി പ്രകാശ് കുമാറാണ് സംഗീതം. മാര്‍ക്ക് ആന്റണി ടൈം ട്രാവല്‍ ചിത്രമായിട്ടാണ് എത്തിയത്. പഴയ കാലത്തേയ്‍ക്ക് ഫോണ്‍ കോള്‍ വഴി ടൈം ട്രാവല്‍ നടത്തുന്ന രസകരമായ ഒരു കഥയാണ് മാര്‍ക്ക് ആന്റണി പറഞ്ഞത്.

. തമിഴകത്ത് മാത്രമല്ല മറ്റ് സംസ്ഥാനങ്ങളിലും ചിത്രത്തിന് വൻ സ്വീകാര്യത ലഭിക്കുകയും ചെയ്‍തു.മാർക്ക് ആന്റണി കേരളത്തിൽ വലിയ സ്വീകാര്യത തന്നെയാണ് നേടുന്നത്. മാർക്ക് ആന്റണിയിലൂടെ ഇതാദ്യമായിട്ടാണ് നടൻ വിശാലിന് 100 കോടി ക്ലബില്‍ ഇടം നേടാനാകുന്നത്. തമിഴകത്ത് എക്കാലവും ബോക്സ് ഓഫീസ് കളക്ഷനുകള്‍ റെക്കോര്‍ഡുകള്‍ സൃഷ്‍ടിക്കാറുണ്ട്. തമിഴകത്തെ മുൻനിര നായകൻമാരെല്ലാം 100 കോടി ക്ലബില്‍ എത്തിയിട്ടുമുണ്ട്. അതുകൊണ്ടുതന്നെ വിശാലിന് മാര്‍ക്ക് ആന്റണിയുടെ കളക്ഷൻ റെക്കോര്‍ഡ് ഒരു അടയാളപ്പെടുത്തല്‍ കൂടിയാകുന്നു.