അടുത്ത വർഷത്തേക്കുള്ള ഓസ്കാറിനുള്ള ഇന്ത്യൻ ഔദ്യോഗിക എൻട്രിയായ മലയാള ചിത്രം ‘2018 എവരിവൺ ഈസ് എ ഹീറോ’ തിരഞ്ഞെടുത്ത. വിദേശഭാഷ ചിത്രങ്ങളുടെ വിഭാഗത്തിലേക്കാണ് 2018നെ തിരഞ്ഞെടുത്തിരിക്കുന്നതെന്ന് ഫിലിം ഫെഡറേഷൻ ഓഫ് ഇന്ത്യ അറിയിച്ചു. അടുത്ത വർഷം മാർച്ചിലാണ് ഓസ്കാർ പുരസ്തകാര വിതരണം. മലയാളത്തിലെ ഏറ്റവും വലിയ ബോക്സ്ഓഫീസ് ഹിറ്റായ ചിത്രം ഒരുക്കിയിരിക്കുന്നത് സംവിധായകൻ ജൂഡ് ആന്തണി ജോസഫാണ്. കഴിഞ്ഞ ദിവസം സിനിമയിലെ പ്രകടനത്തിന് നടൻ ടൊവീനോ തോമസ് മികച്ച ഏഷ്യൻ നടനുള്ള സെപ്റ്റിമിയസ് അവാർഡ് സ്വന്തമാക്കി.
ഇന്ത്യയുടെ ഔദ്യോഗിക ഓസ്കാർ എൻട്രിയായി തിരഞ്ഞെടുക്കപ്പെടുന്ന നാലാമത്തെ മലയാള ചിത്രമാണ് 2018. മോഹൻലാലിന്റെ ഗുരു, ആദാമിന്റെ മകൻ അബു, ജെല്ലിക്കെട്ട് എന്നീ സിനിമകൾക്ക് ശേഷം ഓസ്കാറിലേക്കെത്തുന്ന നാലാമത്തെ ചിത്രമാണ് 2018. കാലവസ്ഥ വ്യതിയാനം തുടങ്ങിയ ലോകം നേരിടുന്ന പ്രശ്നങ്ങളെ സിനിമയിലൂടെ ഇന്ത്യക്ക് മുന്നോട്ട് വെക്കാൻ സാധിക്കുന്ന ഏറ്റവും വലിയ ഉദ്ദാഹരണമാണ് 2018 സിനിമയെന്ന് എഫ്എഫ്ഐ പറഞ്ഞു. കഴിഞ്ഞ വർഷം ഗുജറാത്തി ചിത്രം ഛെല്ലോ ഷോ ആയിരുന്നു ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി ഓസ്കാർ വേദിയിലെത്തിയത്.
കേരള ബോക്സ്ഓഫീസിൽ പല റെക്കോർഡും തിരുത്തിക്കുറിച്ചാണ് 2018 ഇനി ഓസ്കാറിലേക്കും പ്രവേശിക്കുന്നത്. കേരള ബോക്സ് ഓഫീസിൽ ഏറ്റവും കൂടുതൽ കളക്ഷൻ സ്വന്തമാക്കുന്ന ചിത്രമെന്ന റെക്കോർഡും 2018 സ്വന്തമാക്കിയിരുന്നു. റിലീസായി 24 ദിവസം കൊണ്ട് 2018 80.11 കോടിയാണ് കേരള ബോക്സ് ഓഫീസിൽ നിന്നും മാത്രം സ്വന്തമാക്കിയിരിക്കുന്നത്. ഏഴ് വർഷങ്ങൾക്ക് മുമ്പ് മോഹൻലാൽ ചിത്രം പുലിമുരുകൻ നേടിയ 78.5 കോടി കളക്ഷൻ 2018 പിന്നിട്ടിരുന്നു. കൂടാതെ 2018ന് ഹിന്ദിക്ക് പുറമെ തമിഴ്, തെലുങ്കു, കന്നഡ പതിപ്പുകൾക്ക് മികച്ച പ്രതികരണം ലഭിക്കുകയും ചെയ്തു.
വേണു കുന്നപ്പള്ളി, സി കെ പത്മകുമാർ, ആന്റോ ജോസഫ് എന്നിവർ ചേർന്നാണ് “2018 Every One is A Hero” നിർമിച്ചിരിക്കുന്നത്. ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, ഇന്ദ്രൻസ്, വിനീത് ശ്രീനിവാസൻ, ലാൽ, നരേൻ, സുധീഷ്, സിദ്ദിഖ്, രഞ്ജി പണിക്കർ ജാഫർ ഇടുക്കി, ജൂഡ്ആന്തണി ജോസഫ്, അജു വർഗ്ഗീസ്, ജിബിൻ ഗോപിനാഥ്, ഡോക്ടർ റോണി, അപർണ്ണ ബാലമുരളി, ശിവദ, വിനിതാ കോശി, തൻവി റാം, ഗൗതമി നായർ തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

