എന്ത് നടപടിയുണ്ടായാലും നേരിടാൻ തയ്യാർ; ഉദയനിധി സ്റ്റാലിൻ

ചെന്നൈ: സനാതന ധർമത്തേക്കുറിച്ചുള്ള പരാമർശം വിവാദമായതിന് പിന്നാലെ പ്രതികരണവുമായി ഡിഎംകെ നേതാവ് ഉദയനിധി സ്റ്റാലിൻ. പ്രസ്താവനയിൽ ഉറച്ചുനിൽക്കുന്നതായി ഉദയനിധി സ്റ്റാലിൻ അറിയിച്ചു. തന്റെ പരാമർശനത്തിന്റെ പേരിൽ എന്ത് നടപടിയുണ്ടായാലും നേരിടാൻ തയ്യാറാണെന്ന് ഉദയനിധി വ്യക്തമാക്കി.

താൻ സനാതന ധർമത്തെ മാത്രമാണ് വിമർശിച്ചത്. സനാതന ധർമം ഉന്മൂലനം ചെയ്യപ്പെടേണ്ടതാണെന്നാണ് താൻ പറഞ്ഞത്. ഇത് താൻ ഇനിയും പറഞ്ഞുകൊണ്ടിരിക്കും. തന്റെ വാക്കുകൾ വളച്ചൊടിച്ച് വ്യാജവാർത്തകൾ പ്രചരിപ്പിക്കുകയാണ് ബിജെപിയെന്നും ഉദയനിധി പറഞ്ഞു. ഉദയനിധിയുടെ പരാമർശം വംശഹത്യയ്ക്കുള്ള ആഹ്വാനമാണെന്ന ബിജെപിയുടെ വിമർശനത്തോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ബിജെപി ഇന്ത്യ സഖ്യത്തിന്റെ മുന്നേറ്റത്തെ ഭയപ്പെടുകയാണെന്നും അതിൽ നിന്ന് ശ്രദ്ധതിരിക്കാനാണ് ഇത്തരം വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നത്. താൻ വംശഹത്യയ്ക്ക് ആഹ്വാനം ചെയ്തെന്നാണ് ചിലർ ഉന്നയിക്കുന്ന ബാലിശമായ ആരോപണം. ചിലർ ദ്രാവിഡത്തെ നശിപ്പിക്കണമെന്ന് പറയുന്നു. അതിന്റെ അർഥം ഡിഎംകെ പ്രവർത്തകരെ കൊല്ലണമെന്നാണോ. കോൺഗ്രസ് മുക്ത ഭാരതം എന്ന് പ്രധാനമന്ത്രി പറയുന്നതിന്റെ അർഥം കോൺഗ്രസുകാരെയെല്ലാം കൊല്ലണം എന്നാണോ. എന്താണ് സനാതന ധർമം. എല്ലാം സ്ഥിരമാണെന്നും ഒന്നും മാറാൻ പാടില്ലെന്നുമാണ് സനാതന ധർമം പറയുന്നത്. എന്നാൽ, മാറ്റങ്ങൾ ഉണ്ടാകണമെന്നും എല്ലാവരും തുല്യരാണെന്നുമാണ് ദ്രാവിഡ ആശയം പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.