തിരുവനന്തപുരം : സെക്രട്ടറിയേറ്റ് ഇപ്പോഴും തമ്പുരാൻ കോട്ടയാണെന്ന് വിമർശിച്ച് ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ. കേരളത്തിൽ ഇതുവരെയും സാമൂഹ്യനീതി കൈ വന്നിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു. പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസിനെ വേദിയിലിരുത്തി ശിവഗിരിയിൽ വച്ചായിരുന്നു സച്ചിദാനന്ദ ഇക്കാര്യം പറഞ്ഞത്. 169മത് ശ്രീനാരായണഗുരു ജയന്തിയുടെ ഭാഗമായുള്ള ചതയ ദിന ആഘോഷങ്ങളുടെ ഉദ്ഘാടനത്തിന് എത്തിയതായിരുന്നു പൊതുമരാമത്ത് മന്ത്രി.
‘ഗുരുദേവൻ സൃഷ്ടിച്ച മാറ്റങ്ങളെ ഏറ്റു വാങ്ങി വേണം എല്ലാവരും സാമൂഹ്യനീതി ഉറപ്പാക്കേണ്ടത്. സെക്രട്ടറിയേറ്റ് ഇപ്പോഴും തമ്പുരാൻ കോട്ടയായി തുടരുകയാണ്. കേരളക്കരയ്ക്ക് ഇപ്പോഴും വേണ്ടത്ര മാറ്റം വന്നിട്ടില്ല’. എന്നിങ്ങനെയായിരുന്നു സ്വാമി സച്ചിദാനന്ദ പറഞ്ഞത്. ക്ഷേത്രത്തിൽ എല്ലാവർക്കും തൊഴുവാനുള്ള അവകാശം മാത്രമല്ല പൂജയ്ക്ക് കാർമികത്വം വഹിക്കാനുള്ള അവകാശവും ക്ഷേത്ര ഭരണം നടത്താനുള്ള അവകാശവും ആയിരുന്നു ശ്രീനാരായണഗുരു ആഗ്രഹിച്ചിരുന്നത്. എന്നാൽ ഇടതു സർക്കാർ വന്നിട്ടും ഇവയ്ക്കൊന്നും മാറ്റം ഉണ്ടായില്ലെന്നും സച്ചിദാനന്ദ പ്രതികരിച്ചു.

