ഇപ്പോഴും മികച്ച രീതിയിൽ പ്രദർശനം തുടരുന്ന ജയിലറിന്റെ എച്ച് ഡി ക്വാളിറ്റി പ്രിന്റുകൾ ചോർന്നു. റിലീസ് ചെയ്ത് 19 ദിവസം പിന്നിടുമ്പോഴാണ് ചിത്രത്തിന്റെ പ്രിന്റുകൾ വ്യാജ ടോറന്റ് സൈറ്റുകളിലും, ടെലഗ്രാം ഉൾപ്പടെയുള്ള സാമൂഹിക മാധ്യമങ്ങളിലും പ്രചരിക്കുന്നത്. ഇപ്പോഴും തിയേറ്ററുകളിൽ നിറഞ്ഞ സദസ്സിലാണ് ചിത്രം പ്രദർശനം തുടരുന്നത്.
അപ്പോഴാണ് ചിത്രത്തിന് വെല്ലുവിളിയായി പ്രിന്റ് ചോർന്നിരിക്കുന്നത്. ഇതിനുപിന്നാലെ ചിത്രത്തിന്റെ നിർമ്മാണ കമ്പനിയായ സൺ പിക്ചേഴ്സിനെതിരെ വലിയ വിമർശനമാണ് ഉയരുന്നത്. നിർമ്മാണ കമ്പനിയുടെ പിഴവുകൊണ്ടാണ് ഇത്തരത്തിൽ ചിത്രം ചോർന്നത് എന്നാണ് പലരും ചൂണ്ടിക്കട്ടുന്നത്.
എന്നാൽ ഇതിനോടകം ചിത്രം 535 കോടി രൂപ നേടിക്കഴിഞ്ഞു. ഇനിയും കളക്ഷൻ കൂടാൻ സാധ്യത നിലനിൽക്കുമ്പോഴാണ് ചിത്രത്തിന് തിരിച്ചടിയായി പ്രിന്റ് ചോർന്നത്. തമിഴിലെ ഏറ്റവും വലിയ കളക്ഷൻ റെക്കോഡ് ആയ എന്തിരൻ 2.0 യെ ജയിലർ മറികടക്കുമോ എന്ന ആകാംക്ഷയിലായിരുന്നു സിനിമാപ്രേമികൾ. തമിഴിലും മലയാളത്തിലും കന്നഡയിലും ഉൾപ്പെടെ ലോകമെമ്പാടും ജയിലർ തരംഗമായി മാറിയിരുന്നു. രമ്യ കൃഷ്ണൻ, ജാക്കി ഷ്റോഫ്, വിനായകൻ, മോഹൻലാൽ, ശിവ രാജ്കുമാർ തുടങ്ങിയ വമ്പൻ താരനിരയും ചിത്രത്തിന്റെ ഭാഗമാണ്.
സിനിമയിൽ ആർ.സി.ബി ജേഴ്സിയണിഞ്ഞ വില്ലനെ കാണിച്ചതും ഈ വില്ലൻ സ്ത്രീവിരുദ്ധ ഡയലോഗുകൾ പറഞ്ഞതും ക്ലബിന് മാനനഷ്ടമുണ്ടാക്കിയതായി കാണിച്ച് ആർ.സി.ബി ഉടമകളായ റോയൽ ചലഞ്ചേഴ്സ് സ്പോർട്സ് പ്രൈവറ്റ് ലിമിറ്റഡിന് പരാതി നൽകിയതും വാർത്തയായിരുന്നു. ഐ.പി.എൽ ടീമായ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ ജേഴ്സി നീക്കം ചെയ്യണമെന്ന് ഡൽഹി ഹൈക്കോടതി കഴിഞ്ഞ ദിവസം ഉത്തരവും ഇട്ടിരുന്നു.

