പ്രധാനമന്ത്രി സ്ഥാനാർത്ഥി രാഹുൽ തന്നെയെന്ന് വ്യക്തമാക്കി ഗെഹലോട്ട്

ന്യൂ ഡൽഹി : 2024ലെ തിരഞ്ഞെടുപ്പിൽ രാഹുൽഗാന്ധി പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് വ്യക്തമാക്കി രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ് ലോട്ട്. പ്രതിപക്ഷ സഖ്യമായ ‘ഇന്ത്യ’ യോഗത്തിൽ കൂടിയാലോചിച്ചെടുത്ത തീരുമാനമാണിതെന്ന് അദ്ദേഹം പ്രമുഖ മാധ്യമത്തോട് പറഞ്ഞു. എല്ലാ തെരഞ്ഞെടുപ്പിലും പ്രാദേശിക ഘടകങ്ങൾ പ്രതിഫലിക്കാറുണ്ടെങ്കിലും നിലവിലെ സാഹചര്യത്തിൽ എല്ലാ പാർട്ടികൾക്കും സമ്മർദ്ദമുണ്ടെന്ന് അദ്ദേഹം പ്രതികരിച്ചു.

‘രാജ്യത്ത് ബിജെപി അധികാരത്തിൽ വന്നത് വെറും 31 ശതമാനം വോട്ടിനാണ്. ബാക്കിയുള്ള 69% വോട്ടും അദ്ദേഹത്തിന് എതിരാണ്. ബംഗളൂരുവിൽ വച്ച് നടന്ന ഇന്ത്യ സഖ്യത്തിന്റെ യോഗത്തിനുശേഷം ബിജെപി വിരണ്ടിട്ടുണ്ട്. നരേന്ദ്രമോദിയെ പോലെ ഒരു പ്രധാനമന്ത്രിയും അഹങ്കാരി ആകാൻ പാടില്ല.’ എന്നുമായിരുന്നു ഗെഹ് ലോട്ട് പറഞ്ഞത്.

ഇനി വരാൻ പോകുന്ന 2024 ലെ തിരഞ്ഞെടുപ്പിൽ 50 ശതമാനം വോട്ട് നേടി നരേന്ദ്രമോദി ജയിക്കാൻ സാധ്യതയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ജനാധിപത്യത്തിന്റെ ഭാവിയെ പ്രവചിക്കാൻ ആർക്കും കഴിയില്ല. 2014 ൽ ബിജെപി അധികാരത്തിൽ എത്താൻ കാരണം കോൺഗ്രസ് തന്നെയാണെന്ന മോദിയുടെ ആരോപണത്തെ അദ്ദേഹം തള്ളിക്കളയുകയും ചെയ്തു.