ഡ്രോൺ എ ഐ ക്യാമറകൾ കൊണ്ടുവരാനൊരുങ്ങി മോട്ടോർ വാഹന വകുപ്പ്

തിരുവനന്തപുരം : റോഡ് നിയമലംഘകരെ കണ്ടെത്താൻ ഡ്രോൺ എ ഐ ക്യാമറകൾ കൊണ്ടുവരാനൊരുങ്ങി മോട്ടോർ വാഹന വകുപ്പ്. ആകാശം വഴിയും റോഡിലെ നിരീക്ഷണം ശക്തമാക്കാനും അപകടങ്ങൾ കുറയ്ക്കാനുമാണ് ഇതിലൂടെ എം വി ഡി ലക്ഷ്യമിടുന്നത്. നിലവിൽ 700 ഓളം എ ഐ ക്യാമറകൾ കേരളത്തിൽ സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ ഈ ക്യാമറകളെ കബളിപ്പിച്ചുള്ള നിയമലംഘനങ്ങൾ ശ്രദ്ധിക്കപ്പെട്ടതോടെയാണ് പുതിയ തീരുമാനം. മൂന്നുമാസം മുമ്പായിരുന്നു റോഡിലെ ഗതാഗത ലംഘനം തടയാനായി എ ഐ ക്യാമറകൾ സ്ഥാപിച്ചത്.

ആകാശത്ത് ക്യാമറ കണ്ണുകൾ സ്ഥാപിക്കുന്ന ലക്ഷ്യത്തോടെ എം വി ഡി നീങ്ങുന്നതായി ട്രാൻസ്പോർട്ട് കമ്മീഷണർ എസ് ശ്രീജിത്ത് ഐപിഎസാണ് കഴിഞ്ഞദിവസം വ്യക്തമാക്കിയത്. അടുത്തവർഷം മുതലാവും ഡ്രോണിൽ എ ഐ ക്യാമറകൾ ഘടിപ്പിച്ചുള്ള നിരീക്ഷണം പ്രാബല്യത്തിൽ വരുന്നത്. നിലവിലെ എ ഐ ക്യാമറകൾക്ക് പുറമേ ഒരു ജില്ലയിൽ 10 ഡ്രോൺ ക്യാമറകൾ വേണമെന്ന് ഗതാഗത വകുപ്പ് ഈ മാസം ആദ്യം ആവശ്യപ്പെട്ടിരുന്നു.

ഗ്രാമീണ പ്രദേശങ്ങളിൽ ഇപ്പോഴും നിയമലംഘനം നടക്കുന്നത് കൊണ്ടാണ് ഡ്രോൺ ക്യാമറകൾ വേണമെന്ന ആവശ്യം ഗതാഗത വകുപ്പ് ഉന്നയിച്ചത്. അതേസമയം എ ഐ ക്യാമറ സ്ഥാപിച്ചതോടെ അപകടങ്ങളുടെ എണ്ണത്തിൽ കുറവുണ്ടായതായും നിയമലംഘനങ്ങൾ കുറഞ്ഞതായും ഗതാഗത മന്ത്രി ആന്റണി രാജു നേരത്തെ അറിയിച്ചിരുന്നു.