അഞ്ചാം ട്വന്റി – 20 യിൽ വിൻഡീസിന്റെ ജയത്തോടെ ഇന്ത്യയ്ക്ക് പരമ്പര നഷ്ടമായി

ഫ്ലോറിഡ : ട്വന്റി -20 പരമ്പര സ്വന്തമാക്കാമെന്ന ഇന്ത്യയുടെ മോഹം വീണ്ടും പൊലിഞ്ഞു. വെസ്റ്റ് ഇൻഡീസിന്റെ ബ്രണ്ടൻ കിങ്ങും നിക്കൊളാസ് പുരാനും ഒന്നിച്ചെത്തിയപ്പോൾ അഞ്ചാം ട്വന്റി – 20യും ഇന്ത്യയ്ക്ക് കിട്ടാക്കനിയായി. പരമ്പര നിർണയിക്കുന്ന മത്സരമായിട്ടും ഇന്ത്യയുടെ ബാറ്റിങ് നിര കളി മറന്നപ്പോൾ 7 വർഷത്തിന് ശേഷം ട്വന്റി – 20യെന്ന വിൻഡീസിന്റെ മോഹം പൂവണിഞ്ഞു. 8 വിക്കറ്റിനായിരുന്നു അഞ്ചാമത്തെ ട്വന്റി – 20യിൽ വിൻഡീസ് ജയം ഉറപ്പിച്ചത്. 4 വിക്കറ്റ് വീഴ്ത്തിയ റൊമാരിയോ ഷെപ്പേഡ് പ്ലെയർ ഓഫ് ദ മാച്ചും നിക്കോളാസ് പുരാൻ പരമ്പരയുടെ താരവുമാണ്. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് വിൻഡീസ് സ്പിന്നർ അകീൽ ഹുസൈൻ എറിഞ്ഞ ആദ്യ ഓവറിൽ തന്നെ യശസ്വി ജയ്സ്വാളിനെ നഷ്ടമായി.

മൂന്നാം ഓവറിൽ ഇരട്ട പ്രഹരമേൽപ്പിച്ചുകൊണ്ടാണ് ശുഭ്മാൻ ഗില്ലിനെയും അകീൽ പുറത്താക്കിയത്. രണ്ടാം വിക്കറ്റിൽ 49 റൺസുമായി തിലക് വർമയും സൂര്യ കുമാറും എത്തിയത് ഇന്ത്യൻ ടീമിന് ആശ്വാസമായിരുന്നു. റിട്ടേൺ ക്യാച്ചിലൂടെ എട്ടാം ഓവറിലെ അവസാന പന്തിൽ റോസ്‌ടൻ ചേസ് വിൻഡീസിനെ വീണ്ടും മുന്നിലെത്തിച്ചു. അഞ്ചാമനായി ഇറങ്ങിയ സഞ്ജു 9 പന്തിൽ 13 എന്ന രീതിയിൽ നിരാശപ്പെടുത്തിയതോടെ ടീം വീണ്ടും പ്രതിരോധത്തിലായി. മറുപടി ബാറ്റിങ്ങിൽ വിൻഡീസ് ഓപണർ കൈലിനെ നഷ്ടമായെങ്കിലും രണ്ടാം വിക്കറ്റിൽ 107 റൺസ് കൂട്ടുകെട്ടുമായി എത്തിയ നിക്കൊളാസ് പുരാൻ ഒരു ഫോറും സിക്‌സും നേടിയതും ബ്രണ്ടൻ കിങ്ങ് 5 ഫോറും 6 സിക്‌സും നേടിയതും വിന്ഡീസിന്റെ വിജയം ഉറപ്പിച്ചു.