സാഫ് ചാമ്പ്യന്‍ഷിപ്പ് ; ഇന്ത്യയെ സമനിലയിൽ തളച്ച് കുവൈറ്റ്

സാഫ് ചാമ്പ്യന്‍ഷിപ്പ് ഫുട്ബോളില്‍ ഇന്ത്യയെ സമനിലയില്‍ തളച്ച് കുവൈറ്റ്. സുനില്‍ ഛേത്രിയുടെ ഗോളില്‍ ആദ്യ പകുതിയില്‍ മുന്നിലെത്തുകയും കളിയുടെ അവസാനം വരെ ആധിപത്യം നിലനിര്‍ത്തുകയും ചെയ്ത ഇന്ത്യ കളി തീരാന്‍ നിമിഷങ്ങള്‍ ബാക്കിയിരിക്കെ അന്‍വര്‍ അലിയുടെ സെല്‍ഫ് ഗോളിലാണ് കുവൈറ്റിനോട് സമനില വഴങ്ങിയത്. ആദ്യ പകുതിയുടെ അധിക സമയത്തായിരുന്നു സുനില്‍ ഛേത്രി ഇന്ത്യയെ മുന്നിലെത്തിച്ചത്.

മത്സരത്തിന്‍റെ അവസാന നിമിഷങ്ങളില്‍ ഇന്ത്യയുടെ റഹീം അലിയും കുവൈറ്റിന്‍റെ ഹമദ് അല്‍ ഖലാഫയും ചുവപ്പു കാര്‍ഡ് കണ്ടതിനെത്തുടര്‍ന്ന് ഇരു ടീമുകളും 10 പേരുമായാണ് മത്സരം പൂര്‍ത്തിയാക്കിയത്. രണ്ടാം പകുതിയില്‍ 80-ാം മിനിറ്റില്‍ രണ്ടാം മ‍ഞ്ഞക്കാര്‍ഡ് കണ്ട ഇന്ത്യന്‍ പരിശീലകന്‍ ഇഗോര്‍ സ്റ്റിമാക്കിന് ചുവപ്പു കാര്‍ഡ് കണ്ട് പുറത്തുപോവേണ്ടിവന്നു.

മുൻപ് പാക്കിസ്ഥാനെതിരായ മത്സരത്തില്‍ ത്രോ ബോള്‍ തട്ടിയിട്ടതിനും സ്റ്റിമാക്കിന് ചുവപ്പു കാര്‍ഡ് കിട്ടിയിരുന്നു. ഇതോടെ നേപ്പാളിനെതിരായ മത്സരത്തില്‍ സ്റ്റിമാക്കിന് ഗ്രൗണ്ടിലെത്താനായിരുന്നില്ല. ആദ്യ പകുതിയില്‍ പന്തടക്കത്തിലും പാസിംഗിലും ആധിപത്യം പുലര്‍ത്തിയ ഇന്ത്യക്ക് പക്ഷെ രണ്ടാം പകുതിയില്‍ ആധിപത്യം നിലനിര്‍ത്താനായില്ല. s