തിരുവനന്തപുരം: തിരുവനന്തപുരം താലൂക്കിൽ റേഷൻകാർഡുമായി ബന്ധപ്പെട്ട പരാതികളിൽ നൂറിൽ നൂറും തീർപ്പ് കൽപ്പിച്ചു. സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോട് അനുബന്ധിച്ച് സർക്കാർ വകുപ്പുകളുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾക്കുള്ള പരാതികൾ പരിഹരിക്കുന്നതിന് കരുതലും കൈത്താങ്ങും എന്ന പേരിൽ ആരംഭിച്ച താലൂക്ക് തല അദാലത്തിൽ തിരുവനന്തപുരം താലൂക്കിൽ ആകെ ലഭിച്ചത് 2847 അപേക്ഷകളാണ്. ഇതിൽ ഇന്ന് മാത്രം ലഭിച്ചത് 412 അപേക്ഷകളാണ്. 1012 അപേക്ഷകളാണ് തീർപ്പാക്കിയത്. 26 വിഷയങ്ങളാണ് അദാലത്തിനായി പരിഗണിച്ചിരുന്നത്. അദാലത്തിന്റെ പരിഗണനാ വിഷയങ്ങളിൽ ഉൾപ്പെടാത്ത 750 അപേക്ഷകളും നിരസിച്ച 676 അപേക്ഷകളും ഉൾപ്പെടുന്നു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട പരാതികളാണ് ഏറ്റവും കൂടുതൽ ലഭിച്ചത്. 838 അപേക്ഷകൾ ലഭിച്ചതിൽ 423 അപേക്ഷകൾ തീർപ്പാക്കി. താലൂക്ക് ഓഫീസുമായി ബന്ധപ്പെട്ട 325 അപേക്ഷകൾ തീർപ്പാക്കി. റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട 65 അപേക്ഷകളും വാട്ടർ അതോറിറ്റിയുമായി ബന്ധപ്പെട്ട 44 അപേക്ഷകളും പ്രിൻസിപ്പൾ അഗ്രികൾച്ചർ ഓഫീസുമായി ബന്ധപ്പെട്ട 22 അപേക്ഷകളും അദാലത്തിൽ പരിഹരിച്ചു. മലിനീകരണ നിയന്ത്രണ ബോർഡ്, ആരോഗ്യം എന്നീ വകുപ്പുകൾ ലഭിച്ച മുഴുവൻ പരാതികളും പരിഹരിച്ചു. മലിനീകരണ നിയന്ത്രണ ബോർഡിന് ഏഴ് അപേക്ഷകളും ആരോഗ്യവകുപ്പിന് ഒരു പരാതിയുമാണ് ലഭിച്ചത്. പട്ടികജാതി വികസന വകുപ്പിന് ലഭിച്ച 11 അപേക്ഷകളിൽ ആറ് അപേക്ഷകൾ തീർപ്പാക്കുകയും മൃഗസംരക്ഷണ വകുപ്പിന് ലഭിച്ച അഞ്ച് അപേക്ഷകളിൽ മൂന്നെണ്ണം തീർപ്പാക്കുകയും നാല് പരാതികൾ ലഭിച്ച വ്യവസായ വകുപ്പ് രണ്ട് അപേക്ഷകൾ തീർപ്പാക്കുകയും 12 അപേക്ഷകൾ ലഭിച്ച കെ.എസ്.ഇ.ബി ആറ് അപേക്ഷകൾ പരിഹരിക്കുകയും ചെയ്തു. ഫിഷറീസ്, സാമൂഹിക നീതി, തൊഴിൽ, പൊതുമാരാമത്ത് വകുപ്പ് , ജലസേചനം എന്നീ വകുപ്പുകളിൽ ഓരോ പരാതി വീതവും തീർപ്പാക്കി.

