രാഹുല്‍ ഗാന്ധിക്കെതിരായ മാനനഷ്ടക്കേസ്; നടപടികള്‍ സ്റ്റേ ചെയ്ത് പട്ന ഹൈക്കോടതി

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിക്കെതിരായ അപകീര്‍ത്തി കേസ് നടപടികള്‍ക്ക് മെയ് 16 വരെ പട്ന ഹൈക്കോടതിയുടെ സ്റ്റേ. തനിക്കെതിരായ ഹര്‍ജി തള്ളണമെന്നാവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി നല്‍കിയ ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് ജസ്റ്റിസ് സന്ദീപ് സിങ് അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടത്.

കര്‍ണാടകത്തിലെ ബെല്ലാരിയില്‍ രാഹുല്‍ ഗാന്ധി നടത്തിയ മോദി പരാമര്‍ശത്തിനെതിരെ രാജ്യസഭാ എംപി സുശീല്‍ കുമാര്‍ മോദി നല്‍കിയ മാനനഷ്ടക്കേസിലാണ് ഹൈക്കോടതിയുടെ നടപടി. ഇതേ പരാമര്‍ശത്തിന്റെ പേരില്‍ സൂറത്ത് കോടതി രാഹുല്‍ ഗാന്ധിക്ക് ശിക്ഷ വിധിച്ച സാഹചര്യത്തില്‍ പട്‌ന കോടതി കേസ് പരിഗണിക്കുന്നത് നിയമവിരുദ്ധമാണെന്ന് രാഹുലിന്റെ അഭിഭാഷകന്‍ വാദിച്ചു. കേസ് ഹൈക്കോടതി വീണ്ടും മെയ് 15-ന് പരിഗണിക്കും.

‘എങ്ങനെയാണ് എല്ലാ കള്ളന്മാര്‍ക്കും മോദി എന്ന പേര് വരുന്നത്’ എന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം. ഇതുമായി ബന്ധപ്പെട്ട് ഗുജറാത്തിലെ ബിജെപി എംഎല്‍എ പൂര്‍ണേഷ് മോദി നല്‍കിയ മാനനഷ്ടക്കേസില്‍ സൂറത്ത് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി രാഹുലിന് രണ്ടുവര്‍ഷം തടവ് വിധിച്ചത്.