വെരിഫിക്കേഷന്‍ ബാഡ്ജുകള്‍ നീക്കം ചെയ്ത് ട്വിറ്റര്‍

കാലിഫോര്‍ണിയ: പഴയ വെരിഫിക്കേഷന്‍ ബാഡ്ജുകള്‍ നീക്കം ചെയ്ത് ട്വിറ്റര്‍. പോപ്പ് ഫ്രാന്‍സിസും മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ഗേറ്റ്‌സും അടക്കമുള്ള പ്രമുഖര്‍ക്ക് ഇന്നലെ രാത്രിയോടെ നീല ചെക്ക് ചിഹ്നം നഷ്ടമായി.

അതേസമയം, പണം നല്‍കിയവര്‍ക്ക് മാത്രമേ ഇനി നീല വെരിഫിക്കേഷന്‍ ചിഹ്നം ലഭിക്കൂ എന്ന് ഇലോണ്‍ മസ്‌ക് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇന്ത്യന്‍ സര്‍ക്കാരുമായി ബന്ധപ്പെട്ട പല അക്കൗണ്ടുകള്‍ക്കും വെരിഫിക്കേഷന്‍ നഷ്ടമായിട്ടുണ്ട്. പിഐബിയുടെ ഫാക്ട് ചെക്ക് വിഭാഗത്തിനടക്കം വെരിഫിക്കേഷന്‍ നഷ്ടമായി. ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ ഏജന്‍സി ഐഎസ്ആര്‍ഒയ്ക്കും ട്വിറ്ററില്‍ ഇപ്പോള്‍ വെരിഫിക്കേഷന്‍ ഇല്ല. ഇന്ത്യയിലെ ഉപയോക്താക്കള്‍ അവരുടെ ട്വിറ്റര്‍ ബ്ലൂ സബ്സ്‌ക്രിപ്ഷന്‍ സജീവമാക്കി നിലനിര്‍ത്താനും അധിക ഫീച്ചറുകള്‍ ഉപയോഗിക്കാനും പ്രതിമാസം നല്‍കേണ്ടത് 900 രൂപയാണ്. വെബിലെ ഒരു സബ്സ്‌ക്രിപ്ഷന്‍ പ്ലാനിന് പ്രതിമാസം 650 രൂപ ചിലവാകും. വെബ് ഉപയോക്താക്കള്‍ക്ക് പ്രതിവര്‍ഷം 6,800 രൂപയ്ക്ക് വാര്‍ഷിക സബ്സ്‌ക്രിപ്ഷന്‍ പ്ലാനും കമ്ബനി മുന്നോട്ട് വച്ചിട്ടുണ്ട്.

ട്വീറ്റുകള്‍ പഴയപടിയാക്കുക, ട്വീറ്റുകള്‍ എഡിറ്റ് ചെയ്യുക, ചില ഫീച്ചറുകളിലേക്കുള്ള നേരത്തെയുള്ള ആക്സസ്, ദൈര്‍ഘ്യമേറിയതും ഉയര്‍ന്ന നിലവാരമുള്ളതുമായ വീഡിയോകള്‍ പോസ്റ്റ് ചെയ്യാനുള്ള കഴിവ്, ചാറ്റുകളിലെ മുന്‍ഗണനാക്രമത്തിലുള്ള റാങ്കിംഗുകള്‍ തുടങ്ങി നിരവധി സേവനങ്ങള്‍ വരിക്കാര്‍ക്ക് ലഭിക്കും.