കൊച്ചി: ബിജെപി പ്രവർത്തകർ മതന്യുനപക്ഷങ്ങളിലേക്ക് ഇറങ്ങിചെല്ലുന്നത് തന്നെ ഇരുമുന്നണിനേതാക്കളെ വല്ലാതെ പ്രകോപിപ്പിക്കുന്നതായി ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. മതന്യുനപക്ഷങ്ങളിലെ സ്വാധീനം കുറയുമോ എന്ന ആശങ്കയും കാലിനടിയിലെ മണ്ണ് ഒലിച്ചു പോകുന്നതിലെ വേവലാതിയുമാണ് മുഖ്യമന്ത്രിയെയും പ്രതിപക്ഷനേതാവിനെയുമൊക്ക അലോസരപ്പെടുത്തുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ബിജെപി സംസ്ഥാന കോർ കമ്മിറ്റി യോഗത്തിന് മുന്നോടിയായി ഗോകുലം കൺവെൻഷൻ സെന്ററിൽ മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്രൈസ്തവ – മുസ്ലിം ജനവിഭാഗങ്ങൾക്കിടയിൽ ബിജെപിക്കും നരേന്ദ്രമോദിക്കും അനുകൂലമായി വലിയ മാറ്റമാണ് വന്നിട്ടുള്ളത്. മതന്യുനപക്ഷങ്ങളെ വോട്ടൂബാങ്കായി കരുതുന്ന ഇരുമുന്നണികൾക്കും ഇത് ഉൾക്കൊള്ളാൻ കഴിയില്ല. അവർ ന്യുനക്ഷങ്ങൾക്കിടയിൽ തെറ്റായ പ്രചാരണം നടത്തി ഭയം സൃഷ്ടിക്കാൻ ശ്രമിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
തീവ്രവാദ സംഘടനകളുമായി ബന്ധം പുലർത്തുന്ന മുഹമ്മദ് റിയാസ് ഉൾപ്പടെയുള്ള നേതാക്കളുടെ ഇത്തരം ശ്രമം സാധാരണ മുസ്ലിങ്ങൾ തിരിച്ചറിയുമെന്നും അദ്ദേഹം പറഞ്ഞു. യുവം -2023 കേരളത്തിലെ വികസന മുരടിപ്പിന് പരിഹാരമാകും. സംസ്ഥാനത്തിന്റെ വികസനമുരടിപ്പിന് പരിഹാരം കാണാനും യുവാക്കൾക്ക് ആത്മവിശ്വാസം നൽകുവാനോ പിണറായി സർക്കാർ പരാജയപ്പെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മോദി സർക്കാരിന്റെ വികസന മാതൃക മാത്രമാണ് കേരളത്തിന്റെ വികസനത്തിനുള്ള പ്രതിവിധി.. ഈ ആശയത്തോടെയാണ് ഏപ്രിൽ 25 ന് കൊച്ചിയിൽ പ്രധാനമന്ത്രി പങ്കെടുക്കുന്ന യുവം -2023 ൽ സംസ്ഥാനത്തെ അഭ്യസ്തവിദ്യരായ യുവാക്കൾ, കോളേജ് – പ്രൊഫഷണൽ കോളേജ് വിദ്യാർഥികൾ, യുവസംരഭകർ എന്നിവർ ഒത്തുചേരുന്നതെന്നും കെ സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

