ഇന്ത്യയില്‍ മുസ്ലിം ജനസംഖ്യ വര്‍ധിക്കുന്നു, പാകിസ്ഥാനില്‍ ന്യൂനപക്ഷങ്ങള്‍ നശിപ്പിക്കപ്പെടുകയാണെന്നും നിര്‍മ്മല സീതാരാമന്‍

ന്യൂഡല്‍ഹി: ഇന്ത്യയില്‍ മുസ്ലീം ജനസംഖ്യ വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്ന് കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മ്മല സീതാരാമന്‍. വാഷിംഗ്ടണിലെ പീറ്റര്‍സണ്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇന്റര്‍നാഷണല്‍ ഇക്കണോമിക്സില്‍ സംഘടിപ്പിച്ച ഒരു പരിപാടിയില്‍ സംസാരിക്കവെയാണ് മന്ത്രിയുടെ പരാമര്‍ശം.

1947 മുതല്‍ ഇന്ത്യയില്‍ മുസ്ലിം ജനസംഖ്യ വര്‍ധിക്കുകയാണെന്നും എന്നാല്‍ പാകിസ്ഥാനില്‍ എല്ലാവിഭാഗത്തിലുള്ള ന്യൂനപക്ഷങ്ങളും നശിപ്പിക്കപ്പെടുകയാണെന്നും നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. ഇന്ത്യയില്‍ ഒരു സാധാരണ ജീവിതം നയിക്കാന്‍ മുസ്ലീം വിഭാഗത്തിന് കഴിയുന്നുണ്ട്. ക്രമസമാധാനപാലനം സംസ്ഥാന വിഷയമാണ്. അത് ഇന്ത്യന്‍ സര്‍ക്കാരിന്റെ പരിധിയില്‍പ്പെടുന്നതല്ല. ഇത്തരം തെറ്റായ ധാരണകള്‍ സൃഷ്ടിച്ചവര്‍ ഇന്ത്യ സന്ദര്‍ശിക്കണം. രാജ്യം മുഴുവന്‍ സന്ദര്‍ശിച്ച ശേഷം ഇത്തരം പ്രചരണത്തിന് വിശദീകരണം നല്‍കണം. ഏറ്റവും കൂടുതല്‍ മുസ്ലീം ജനസംഖ്യയുള്ള രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. ഇപ്പോഴും രാജ്യത്ത് മുസ്ലീം ജനസംഖ്യ വര്‍ധിക്കുകയാണ്. പല എഴുത്തുകളിലും രാജ്യത്തെ സര്‍ക്കാരിന്റെ പിന്തുണയോടെ മുസ്ലീങ്ങളുടെ ജീവിതം ദുഷ്‌കരമായി എന്നാണ് പറയുന്നത്. അതില്‍ യാഥാര്‍ത്ഥ്യമുണ്ടെങ്കില്‍ ഈ സ്ഥിതി ഇന്ത്യയില്‍ സംഭവിക്കുമോ? 1947 ല്‍ ഉണ്ടായിരുന്നതിനെക്കാള്‍ മുസ്ലീം ജനസംഖ്യ ഇന്ന് വര്‍ധിക്കുമായിരുന്നോ? പാകിസ്ഥാനും അതേ കാലത്താണ് രൂപം കൊണ്ടത്. ഒരു ഇസ്ലാമിക രാജ്യമെന്ന് പറഞ്ഞാണ് ആ രാജ്യം രൂപംകൊണ്ടത്. എന്നാല്‍ ന്യൂനപക്ഷങ്ങളെയും സംരക്ഷിക്കുമെന്ന് അവര്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇന്ന് പാകിസ്ഥാനിലെ എല്ലാ ന്യൂനപക്ഷങ്ങളും നശിപ്പിക്കപ്പെടുകയാണ്. ഷിയ, മൊഹജിറുകള്‍ തുടങ്ങി മുഖ്യധാര സുന്നികള്‍ അംഗീകരിക്കാത്ത ന്യൂനപക്ഷങ്ങള്‍ പാകിസ്ഥാനില്‍ ആക്രമിക്കപ്പെടുകയാണ്. എന്നാല്‍ ഇന്ത്യയില്‍ എല്ലാ മുസ്ലീങ്ങളും അവരുടെ ബിസിനസ്സ് ചെയ്യുന്നു. കുട്ടികളെ പഠിപ്പിക്കുന്നു. സര്‍ക്കാര്‍ അവര്‍ക്ക് ഫെല്ലോഷിപ്പുകളും നല്‍കുന്നു. 2014 മുതല്‍ ഈ നിമിഷം വരെ രാജ്യത്തെ ജനസംഖ്യ ക്രമാതീതമായി കുറഞ്ഞിട്ടുണ്ടോ? ഏതെങ്കിലും മതവിഭാഗത്തിന്റെ ജനസംഖ്യ ക്രമാതീതമായി കുറഞ്ഞിട്ടുണ്ടോ? ഇത്തരം റിപ്പോര്‍ട്ട് എഴുതുന്നവര്‍ ദയവായി ഇന്ത്യയിലേക്ക് വരിക. ഞാന്‍ ആതിഥേയത്വം വഹിക്കാം. ഇന്ത്യ മുഴുവന്‍ സന്ദര്‍ശിച്ച ശേഷം ഈ ആരോപണങ്ങളില്‍ വിശദീകരണം തന്നാല്‍ മതി’- നിര്‍മ്മല സീതാരാമന്‍ വ്യക്തമാക്കി.

ലോകബാങ്കിന്റെയും അന്താരാഷ്ട്ര നാണയനിധിയുടെയും യോഗങ്ങളില്‍ പങ്കെടുക്കുന്നതിനും രണ്ടാമത് ജി20 ധനമന്ത്രിമാരുടെയും സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍മാരുടെയും യോഗത്തില്‍ അധ്യക്ഷത വഹിക്കുന്നതിനുമായാണ് ധനമന്ത്രി വാഷിംഗ്ടണിലെത്തിയത്. പീറ്റര്‍സണ്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ അധ്യക്ഷനായ ആദം പോസനുമായും നിര്‍മ്മല സീതാരാമന്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ‘നിക്ഷേപകര്‍ ഇന്ത്യയിലേക്ക് ഇപ്പോഴും വന്നുകൊണ്ടിരിക്കുകയാണ്. നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്നവരോട് ഇന്ത്യയിലേക്ക് സന്ദര്‍ശനം നടത്തി ഇവിടുത്തെ സ്ഥിതി മനസ്സിലാക്കൂവെന്നാണ് പറയാറുള്ളത്. ഇവിടെ ഇതുവരെ സന്ദര്‍ശിക്കാത്തവര്‍ എഴുതുന്ന റിപ്പോര്‍ട്ടുകള്‍ക്ക് ചെവി കൊടുക്കുന്നതിനെക്കാള്‍ ഉചിതമിതാണെന്നും’- കൂടിക്കാഴ്ചയില്‍ കേന്ദ്ര മന്ത്രി പറഞ്ഞു.