കൊച്ചി: നടിയെ ആക്രമിച്ച കേസിൽ സാക്ഷി വിസ്താരത്തിന് 10 ദിവസം കൂടി അനുവദിച്ച് ഹൈക്കോടതി. പ്രോസിക്യൂഷന്റെ അപേക്ഷ പരിഗണിച്ചാണ് കോടതി സാക്ഷി വിസ്താരത്തിന് 10 ദിവസം കൂടി അനുവദിച്ചത്. സാക്ഷികളിൽ ചിലർ മറ്റ് സംസ്ഥാനങ്ങളിലാണെന്നും ഒരാൾ കൊവിഡ് ബാധിച്ച് ചികിത്സയിലാണെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചിരുന്നു. തുടർന്നാണ് സാക്ഷിവിസ്താരത്തിനായി ജനുവരി 27 മുതൽ പത്ത് ദിവസം കോടതി കൂടുതലായി അനുവദിച്ചത്.
നടിയെ ആക്രമിച്ച കേസിൽ ജനുവരി 22 നാണ് വിചാരണക്കോടതിയിൽ സാക്ഷിവിസ്താരം ആരംഭിച്ചത്. പുതിയ സാക്ഷികളുടെ വിസ്താരം പത്ത് ദിവസത്തിനകം പൂർത്തിയാക്കണമെന്നായിരുന്നു കോടതിയുടെ നിർദേശം. എന്നാൽ ഇത് പ്രായോഗികമല്ലെന്ന് ചൂണ്ടിക്കാട്ടി പ്രോസിക്യൂഷൻ കോടതിയിൽ അപേക്ഷ സമർപ്പിക്കുകയായിരുന്നു.
അതേസമയം നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിൽ ദിലീപിനെ മൂന്നാം ദിവസവും ചോദ്യം ചെയ്തു. ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ വ്യാസൻ എടവനക്കാട് തെളിവെടുപ്പിനായി ക്രൈംബ്രാഞ്ച് ഓഫീസിൽ വിളിച്ചു വരുത്തിയിരുന്നു. കേസുമായി ബന്ധപ്പെട്ട് ദിലീപിനെതിരെ നിർണായക വെളിപ്പെടുത്തലുകൾ നടത്തിയ സംവിധായകൻ ബാലചന്ദ്രകുമാറിനെ ചോദ്യം ചെയ്യാൻ വിളിപ്പിക്കേണ്ടതില്ലെന്നാണ് അന്വേഷണ സംഘം തീരുമാനിച്ചിട്ടുള്ളത്.

