മോസ്‌കോ: റഷ്യയ്ക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയെ അടുത്ത സുഹൃത്തായി കാണുന്നതിനാണ് പ്രധാനമന്ത്രി റഷ്യയ്ക്ക് നന്ദി അറിയിച്ചത്. ഇതാദ്യമായാണ് തന്റെ റഷ്യൻ യാത്ര ലോകം മുഴുവൻ ഉറ്റു നോക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. റഷ്യൻ സന്ദർശന വേളയിലാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്.
ഇന്നലെ യുക്രൈൻ വിഷയത്തിൽ തുറന്ന ചർച്ച നടന്നു. ഇരു നേതാക്കളും പരസ്പര ബഹുമാനത്തോടെ ഇക്കാര്യത്തിലെ നിലപാട് കേട്ടു. കീവിൽ കുട്ടികളുടെ മരണം വേദനാജനകമാണ്. യുദ്ധമായാലും ഭീകരവാദമായാലും മനുഷ്യ ജീവൻ നഷ്ടമാകുന്നത് വേദനാജനകമാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
റഷ്യയും യുക്രൈനും തമ്മിലെ തർക്കത്തിന് ചർച്ചയിലൂടെയാണ് പരിഹാരം കാണേണ്ടത്. യുദ്ധത്തിന്റെ മൈതാനത്ത് ഒരു പരിഹാരവും ഉണ്ടാക്കാൻ കഴിയില്ല. ഇന്നലെ പ്രസിഡന്റ് പുടിനുമായി സംഘർഷം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ചർച്ച നടത്തി. പുടിനുമായുള്ള ചർച്ചയിൽ പല ആശയങ്ങളും ഉയർന്നു. തന്റെ അഭിപ്രായം പുടിൻ കേട്ടത് സന്തോഷകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

