കുടിവെള്ളം ഉപയോഗിച്ച് സ്കൂട്ടർ കഴുകി; 5000 രൂപ പിഴയിട്ട് അധികൃതർ

ബെംഗളുരു: വരൾച്ച ശക്തമായി തുടരുന്ന സാഹചര്യത്തിൽ നിയമലംഘനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിച്ച് ബംഗളൂരു വാട്ടർ സപ്ലൈ ആൻഡ് സീവേജ് ബോർഡ്. പിഴ ഉൾപ്പെടെ ശക്തമായ നടപടികളാണ് അധികൃതർ നിയമലംഘകർക്കെതിരെ സ്വീകരിക്കുന്നത്. ചൊവ്വാഴ്ച ഉഗാദി ദിനത്തിൽ സ്‌കൂട്ടർ കഴുകാൻ ശ്രമിച്ച വിജ്ഞാനനഗർ സ്വദേശിക്ക് അധികൃതർ പിഴ ചുമത്തി. വാഹനം കഴുകാൻ കാവേരി നദിയിൽ നിന്ന് വിതരണം ചെയ്ത വെള്ളം ഉപയോഗിച്ചതായി കണ്ടെത്തിയതോടെയാണ് പിഴ വിധിച്ചത്. 5000 രൂപയാണ് പിഴ.

കുടിവെള്ളം വാഹനങ്ങൾ കഴുകുന്നതിനും പൂന്തോട്ടപരിപാലനത്തിനും ഉപയോഗിച്ചതിന് കഴിഞ്ഞ ഒരു മാസത്തിനിടെ പിടിക്കപ്പെടുന്ന 407-ാമത്തെ വ്യക്തിയാണ് ഇതെന്നാണ് ബംഗളൂരു വാട്ടർ സപ്ലൈ ആൻഡ് സീവേജ് ബോർഡ് അധികൃതർ അറിയിക്കുന്നത്. ഏപ്രിൽ 9 വരെ 407 പേർക്ക് പിഴ ചുമത്തുകയും നിയമലംഘകരിൽ നിന്ന് 20.3 ലക്ഷം രൂപ ഈടാക്കുകയും ചെയ്തിട്ടുണ്ടെന്നും കണക്കുകൾ വ്യക്തമാക്കുന്നു.

ജലക്ഷാമം രൂക്ഷമായ സാഹചര്യത്തിലാണ് വെള്ളത്തിന്റെ ദുരുപയോഗം തടയാൻ പിഴ ഉൾപ്പെടെയുള്ള നടപടികൾ ബെംഗളൂരുവിലെ ഹൗസിംഗ് സൊസൈറ്റികൾ ആവിഷ്‌ക്കരിച്ചത്. ഇതിന്റെ ഭാഗമായി ശക്തമായ പരിശോധനയും നടത്തുന്നുണ്ട്. ഇതിനിടെ വാണിജ്യ സ്ഥാപനത്തിന് വെള്ളം മറിച്ച് വിറ്റ സ്വകാര്യ ടാങ്കർ ഡ്രൈവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു. ജല പ്രതിസന്ധി രൂക്ഷമായി തുടരുന്നതിനിടെ ടാങ്കറുകൾ ജലവിതരണം ഏൽപ്പിച്ചതിന് പിന്നാലെയാണ് സംഭവം. ബാംഗ്ലൂർ വാട്ടർ സപ്ലൈ ആൻഡ് മലിനജല ബോർഡാണ് ഡ്രൈവർക്കെതിരെ കേസ് എടുത്തത്. കുടിവെള്ള ടാങ്കർ ഡ്രൈവറായ സുനിലിനെതിരെ ബലഗുണ്ടെ സ്റ്റേഷനിലാണ് ബാംഗ്ലൂർ വാട്ടർ സപ്ലൈ ആൻഡ് മലിനജല ബോർഡ് പരാതി നൽകിയത്.